Monday, February 28, 2011

ക്യാന്‍സറിനെ സൂക്ഷിക്കുക...

കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ മുന്‍ മേധാവിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ.മധുവുമായി പൂഞ്ഞാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരായ ഗൗതംകൃഷ്ണ, ജെസ്വിന്‍ ജോസഫ്, മുഹമ്മദ് റമീസ് പി.എം. എന്നിവര്‍ ചേര്‍ന്ന് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

        ഞങ്ങള്‍ അന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോല്‍ ഡോക്ടറുടെ ഒ.പി.യ്ക്കു മുന്‍പില്‍ രോഗി‌കളുടെ നീണ്ടനിര.'ക്യാന്‍സര്‍' എന്ന ഭീകരന്റെ നീരാളിപ്പിടുത്തത്തിലേക്ക് അകപ്പെടന്ന ആളുകളുടെ എണ്ണം ഓരോ നിമിഷവം കൂടി വരുന്നു എന്ന സത്യത്തിന് അടിവരയിടുന്നതാണ് ഈ തിരക്ക്. പൂഞ്ഞാര്‍ പ്രദേശത്തും ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ് എന്ന തിരിച്ചറിവാണ് ഇവിടെ എത്തുവാനും അദ്ദേഹവുായി സംസാരിക്കുവാനും ഞങ്ങളെ പ്രേരിപ്പിച്ചത്.

        ഏതു തിരക്കിലും പൂഞ്ഞാറുകാരാണ് എന്നു കേട്ടാല്‍ മധു ഡോക്ടര്‍ ഓടിയെത്തും. നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമാണ്. തിരക്കിനിടയിലും ഞങ്ങളുമായി അല്‍പ്പസമയം പങ്കിടുവാന്‍ അദ്ദേഹം തയ്യാറായതും ഇതുകൊണ്ടു തന്നെ.    
       
        പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ പഠിച്ചിരുന്ന കാലത്തെ മധുരസ്മരണകളുമായാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലും തിരുവനന്ദപുരം മെഡിയ്ക്കല്‍ കോളേജിലും മദ്രാസ് മെഡിയ്ക്കല്‍ കോളേജിലുമായി ഉന്നത വിദ്യാഭ്യാസം.  1991-ല്‍ കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ സേവനം ആരംഭിച്ചു. പത്തുവര്‍ഷത്തിനു ശേഷം 2001 മുതല്‍ അഞ്ചുവര്‍ഷത്തയ്ക്ക് തൃശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍. തുടര്‍ന്ന് 2006 മുതല്‍ വീണ്ടും കോട്ടയത്ത് . പെന്‍ഷനാകുന്നതിനു മുന്‍പ് വീണ്ടും അല്‍പ്പനാള്‍ തൃശൂരില്‍.... ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചെങ്കിലും തിരക്കിന് ഒരു കുറവുമില്ല.


അദ്ദേഹം സംസാരിച്ചു തുടങ്ങി...

എന്താണ് ക്യാന്‍സര്‍ ?
    ശരീരത്തിലെ ഏതാനും കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ശരീരത്തിലെ ഇതരസ്ഥാനങ്ങളിലേയ്ക്ക് പടരുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തെയാണ് ക്യാന്‍സര്‍ എന്നു പറയുന്നത്.സാധാരണയായി കഴുത്തിനു മുകളിലും ഗര്‍ഭപാത്രത്തിലുമുണ്ടാകുന്ന ക്യാന്‍സറുകള്‍ അവിടെത്തന്നെ ഒതുങ്ങി നില്‍ക്കുന്നവയും ശ്വാസകോശത്തിലും മാറ്റിലും മറ്റുമുണ്ടാകുന്ന ക്യാന്‍സറുകള്‍ പടരുന്നതുമാണ്.

ക്യാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ?
    നമ്മുടെ നാട്ടില്‍ കൂടുതലായി കണ്ടുവരുന്ന വായിലെ ക്യാന്‍സറിന്റെ കാരണം പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. പുകവലി, പാന്‍മസാലകള്‍,മുറുക്ക് തുടങ്ങിയവ ക്യാന്‍സറിനു കാരണമാകുന്നു. കൂര്‍ത്ത പല്ലുകളം കൃത്രിമപ്പല്ലുകളും വായിലെ ക്യാന്‍സറിന് കാരണമാകുന്നുണ്ട്.
    കുടലിലും സ്തനങ്ങളിലുമുണ്ടാകുന്ന ക്യാന്‍സര്‍ നമ്മുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പുനിറഞ്ഞ ആഹാരം ഇതിനു പ്രധാന കാരണമാണ്.
        റേഡിയേഷന്‍ ക്യാന്‍സറിനു കാരണമാകുന്നുണ്ടോ എന്നതില്‍ പഠനങ്ങള്‍ നടക്കുന്നു. പക്ഷേ ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.

പാരമ്പര്യവുമായി ബന്ധമുണ്ടോ ?
    ചിലതരം ക്യാന്‍സറുകള്‍ പാരമ്പര്യമായി കണ്ടുവരുന്നുണ്ട്.സ്തനത്തിലും കുടലിലുമണ്ടാകുന്ന ക്യാന്‍സറുകള്‍ ചുരുക്കം ചിലരില്‍ പരമ്പരാഗതമായി കണ്ടുവരാറുണ്ട്.

രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
    ഏതുഭാഗത്തെ ബാധിക്കുന്നു എന്നതനുസരിച്ച് വ്യത്യാസമുണ്ടാകും. വൃണമായോ മുഴയായോ ഈ രോഗം പ്രത്യക്ഷപ്പെടാം. വിട്ടുമാരാത്ത ചുമയുമായി ശ്വാസ കോശത്തെ  ബാധിക്കുന്ന ക്യാന്‍സറും, വയറു വേദനയായി കുടലിനെ ബാധിക്കുന്നതും ലക്ഷണം കാണിച്ചേക്കാം. എന്നാല്‍ഇത് ക്യാന്‍സറിന്റെ ലക്ഷണം മാത്രമല്ല എന്നുമോര്‍ക്കണം..

ചികിത്സാരീതി ?
    പ്രധാനമായും 3 തരം ചികിത്സയാണുള്ളത് മരുന്ന്, റേഡിയേഷന്‍, ശസ്ത്രക്രിയ. ഏതാനും ആഴ്ചകള്‍ മുതല്‍ ചിലപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ വരെ ചികിത്സ
നീണ്ടേക്കാം  
    തുടക്കത്തില്‍ കണ്ടു പിടിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദദമാക്കാവുന്ന ഒരു രോഗമാണ് ക്യാന്‍സര്‍ എന്ന അറിവ് പലര്‍ക്കുമില്ല. അല്‍പ്പം താമസിച്ചാല്‍ തന്നെ ചികിത്സയിലൂടെ അനേക വര്‍ഷങ്ങള്‍ രോഗിയുടെ ആയുസ്സ് നീട്ടിയെടുക്കാന്‍ സാധിക്കും. അവസാനഘട്ടത്തിലെത്തിയാല്‍ വേദന കുറയ്ക്കുവാനുള്ള മരുന്ന് കൊടുക്കുകയെ സാധിക്കുകയുള്ളൂ.

ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍....?
 
    പുകയില ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിക്കുക, കൊഴുപ്പുനിറഞ്ഞ ആഹാരപദാര്‍ത്ഥങ്ങല്‍ കഴിയുന്നത്ര കുറയ്ക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക. കുടുംബത്തില്‍ പരമ്പരാഗതമായി ഈ അസുഖം കാണുന്നവര്‍ ഇടയ്ക്കിടെ ടെസ്റ്റിന് വിധേയമാകുവാന്‍ ശ്രദ്ധിക്കണം. ലൈംഗിക വൈകൃതങ്ങള്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല ക്യാന്‍സറുകള്‍ക്കും കാരണമാകുമെന്നതിനാല്‍ ലൈംഗിക ജീവിതത്തില്‍ സംയമനം പാലിക്കുക.


പൂഞ്ഞാര്‍ ന്യൂസിലൂടെ പുഞ്ഞാര്‍ നിവാസികള്‍ക്ക്  നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍...

    ഞാന്‍ മുന്‍പു പറഞ്ഞ, ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംമ്പിയ്ക്കുക. പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരസുഖമാണ് ഇതെന്ന ബോധവല്‍ക്കരണം അത്യാവിശ്യമാണ്. രോഗം കണ്ടു പിടിയ്ക്കപ്പെട്ടാല്‍ ഫലപ്രദമെന്നു തെളിയിക്കപ്പട്ടിട്ടുള്ള അലോപ്പതി ചികിത്സകളില്‍ മാത്രം ആശ്രയിക്കുക. ചികിത്സകള്‍ പൂര്‍ത്തിയായാലും നിശ്ചിത ഇടവേളകളില്‍ ചെക്കപ്പുകള്‍ അത്യാവിശ്യമാണ്. പുകയില ഉല്‍പ്പന്നങ്ങളും കൊഴുപ്പു നിറഞ്ഞ ആഹാര പദാര്‍ത്ഥങ്ങളും ഒഴിവാക്കുകയും വ്യായാമം നിര്‍ബന്ധമാക്കുകയും ചെയ്യുക എന്നതും പ്രധാനം. 

No comments:

Post a Comment